തിരുവനന്തപുരം: കുട്ടികളെ തോല്‍പ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഠനമായി കണക്കാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കുന്നതിന് കുട്ടികള്‍ക്ക് അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല.
ഒന്നാം ക്ലാസ് വിദ്യാർഥികള്‍ക്ക് പഠനകാലയളവില്‍ പരീക്ഷ തന്നെ വേണമോയെന്ന കാര്യത്തില്‍ പുനർവിചിന്തനം നടത്തുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ പ്രവേശനപരീക്ഷയും അഭിമുഖവും അനുവദിക്കില്ലയെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ഗൗരവതരമായാണ് സർക്കാർ കാണുന്നത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ട രീതിയിലാണെങ്കിലും റാഗിങ് നടക്കുന്നുണ്ട്. അത് പൂർണമായും ഇല്ലാതാക്കാനും റാഗിങ് തടയാനും ശക്തമായ നടപടി സ്വീകരിക്കും. ബോധവല്‍കരണവും കൗണ്‍സിലിങ്ങും നടത്തും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ്ങ് വിരുദ്ധ സെല്‍ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
TAGS : V SHIVANKUTTY
SUMMARY : Entrance exams and interviews will not be allowed for first class: Sivankutty