ബെംഗളൂരു: ബെംഗളൂരുവിൽ കെംപെഗൗഡ ജയന്തി ജൂൺ 27ന് ആചരിക്കും. എല്ലാ താലൂക്കുകളിലും സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും, സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിൽ കെംപെഗൗഡയുടെ ചിത്രം സ്ഥാപിക്കാനും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നിർദേശിച്ചു. ആഘോഷങ്ങൾക്കായി ഓരോ താലൂക്കിനും ഒരു ലക്ഷം രൂപ വീതം സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ ചൊവ്വാഴ്ച അറിയിച്ചു.
ഇതിനു പുറമെ സംസ്ഥാനത്തെ ഓരോ ജില്ലാ ആസ്ഥാനത്തിനും 50,000 രൂപ വീതം അധികമായി അനുവദിക്കും. സാംസ്കാരിക പ്രവർത്തനങ്ങൾ, മറ്റ് അനുബന്ധ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ ഫണ്ടുകൾ നിയുക്തമാക്കിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ പരിപാടി നടത്തുന്ന വേദി സംബന്ധിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കണ്ഠീരവ സ്റ്റേഡിയമോ പാലസ് ഗ്രൗണ്ടുകളോ ആണ് പരിഗണനയിൽ ഉള്ളത്.
പരിപാടി നടക്കുന്ന വേദിക്ക് ചുറ്റും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിവിധ സംഘടനകളുമായും നിയമസഭാംഗങ്ങളുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം വേദി അന്തിമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാദപ്രഭു കെംപഗൗഡ പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാൻ ബി.എൽ.ശങ്കർ അധ്യക്ഷനായ സമിതി രൂപീകരിച്ചതായി ശിവകുമാർ അറിയിച്ചു. കെംപെഗൗഡ സ്മൃതിമണ്ഡപവും കോട്ടയും വികസിപ്പിക്കുന്നതിന് സർക്കാർ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES| DK SHIVAKUMAR
SUMMARY: Bengaluru to celebrate kempegowda jayanti on 27 june