കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിലുയായ വൻ തീപിടിത്തം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗോഡൗണിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം.
മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് അതിഥിത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു തീ അണച്ചത്. രാവിലെ മഴ പെയ്തതും സഹായകമായി. തീ ആളിപ്പടർന്നതോടെ നിറുത്തിവച്ചിരുന്ന ട്രെനിൻ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
പുലർച്ചെ രണ്ടു മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. വലിയ രീതിയിൽ തീപിടിക്കുന്ന നിരവധി വസ്തുക്കൾ ആക്രി ഗോഡൗണിലുണ്ടായിരുന്നു. ഇത് അല്പസമയത്തിനകം തീ ആളിപ്പടരാൻ ഇടയാക്കി. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഇതിനിടെ ഗ്യാസ് സിലിണ്ടറുകൾ കൂടി പൊട്ടിത്തെറിച്ചതോടെ സ്ഥിതി നിയന്ത്രാതീതമായി. സമീപത്തെല്ലാം ജനവാസ മേഖലയുമായിരുന്നു. വനിതാ ഹോസ്റ്റൽ, അപ്പാർട്‌മെന്റുകൾ, വീടുകൾ എന്നിവയെല്ലാം സമീപത്തു തന്നെയായിരുന്നു. ഇതോടെ ആശങ്ക കനത്തു. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഗോഡൗണിലെ തീപിടിത്തം അണയ്ക്കാനായത്. അഞ്ചോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ശിവ പാർവതി എന്ന പേരിലുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത് കൊച്ചി എസിപി രാജ്കുമാർ വ്യക്തമാക്കി. ഗോഡൗണിനുള്ളിൽ ഒൻപത് ആളുകൾ താമസിക്കുന്നുണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തി. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്നും ഇക്കാര്യത്തിൽ പരിശോധന നടത്തുമെന്നും എസിപി പറഞ്ഞു.
അതേസമയം, നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.
<br>
TAGS : FIRE BREAKOUT | KOCHI
SUMMARY : A huge fire broke out at two places in Kochi, and train traffic was stopped