കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിതാ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാമുകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടും. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നിമാംസ വിതരണവും വിൽപ്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു.
2022ൽ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കന്‍ സ്വൈന്‍ ഫീവര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള പന്നികള്‍, പന്നി മാംസം, പന്നി കാഷ്ഠം, തീറ്റ എന്നിവയുടെ നീക്കം നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആഫ്രിക്കൻ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ കണ്ടെത്താത്തതിനാൽ രോഗം പിടിപ്പെട്ട പന്നികൾ കൂട്ടത്തോടെ ചത്തുപോവുകയാണ് ചെയ്യുന്നത്. പന്നികളെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി.
TAGS: KERALA | PIG FEVER
SUMMARY: African pig fever reported in Kerala