പോർബന്തർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ അറബിക്കടലിൽ തകർന്നുവീണ് മലയാളി പൈലറ്റ് മരിച്ചു. കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റു കൂടിയായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.
വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ.സി. ബാബുവിന്റെയും ശ്രീലതാ ബാബുവിന്റെയും മകനാണ് വിപിൻബാബു. ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിറ്ററി നഴ്‌സ്, ഡൽഹി). മകൻ: സെനിത് (അഞ്ച്). ഇവർ കുടുംബമായി ഡൽഹിയിലാണു താമസം. രണ്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. സഹോദരി: നിഷി ബാബു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധൻ പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കും. സംസ്‌കാരം ബുധൻ പകൽ ഒന്നിന് വീട്ടുവളപ്പിൽ.
തിങ്കളാഴ്ച രാത്രി പോർബന്തർ തീരത്തിനടുത്ത് അപകടത്തിൽപ്പെട്ട ‘ഹരിലീല’ ടാങ്കർ കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനാണ് കോസ്റ്റ് ഗാർഡ് കോപ്റ്റർ എത്തിയത്. രാത്രി പതിനൊന്നോടെയാണ് അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ (എ.എൽ.എച്ച്.) രക്ഷാപ്രവർത്തനം തുടങ്ങിയത്. അടിയന്തരലാൻഡിങ്ങിനിടെ കോപ്റ്റർ കടലിൽ പതിക്കുകയായിരുന്നു.
<BR>
TAGS : COASTGUARD | DEATH
SUMMARY : Coastguard copter crashes in sea; Malayali pilot died