ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി) നിന്നും മറ്റ് ദോഷകരമായ രാസവസ്തുക്കളിൽ നിന്നുമുള്ള ഗണേശ വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും സംസ്കരണവും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഈ വർഷത്തെ ഗണേശോത്സവം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) പ്രതിമകൾ, ഭാരമേറിയ ലോഹം കൊണ്ടുണ്ടാക്കിയവ, കെമിക്കൽ നിറങ്ങൾ കൊണ്ട് വരച്ച വിഗ്രഹങ്ങൾ എന്നിവയ്ക്കാണ് നിരോധനം. സെപ്റ്റംബർ ഏഴിനാണ് ഗണേശോത്സവം. ഇത്തരം വിഗ്രഹങ്ങളുടെ നിർമ്മാണം, വിൽപന, നിമജ്ജനം എന്നിവയും പൂർണമായി നിരോധിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കേസെടുക്കുമെന്ന് കെഎസ്പിസിബി അറിയിച്ചു. കളിമൺ ഗണേശ വിഗ്രഹങ്ങൾക്ക് ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
കളിമൺ വിഗ്രഹങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. മാത്രമല്ല പ്രകൃതിദത്തമായി വെള്ളത്തിൽ ലയിക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി ജലത്തിൻ്റെ ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ബോർഡ് അറിയിച്ചു.
TAGS: KARNATAKA | GANESHOTSAVA
SUMMARY: Ban on plaster of paris ganesha idols this ganeshotsava