ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേരാണ് അറസ്റ്റിലായത്. അറസ്റ്റിൽ. യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സൊനാലിയാണ് (33) മരിച്ചത്. സൊനാലിക്ക് രണ്ട് പെൺമക്കളാണ്.
വീണ്ടും ഗർഭിണിയായതോടെ നടത്തിയ ലിംഗനിർണയം പരിശോധനയിൽ മൂന്നാമത്തേതും പെൺഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു.
ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. മഹാലിംഗപുരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു.
TAGS:KARNATAKA, CRIME