ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വർധനയാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 1,036 ഡെങ്കി കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ജൂണിലെ ആദ്യ 20 ദിവസത്തെ കണക്കാണിത്. കേസുകളുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് ബിബിഎംപിയുടെ വിലയിരുത്തൽ. ഇതിനെതിരെ ബിബിഎംപിയുടെ ആരോഗ്യവിഭാഗം ഊർജ്ജിതമായ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും ഡെങ്കിപ്പനി പടരാനുള്ള സാഹചര്യം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. രോഗലക്ഷണം കാണിക്കുന്നവർക്ക് സൗജന്യമായി പരിശോധനയും നടത്തുന്നുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ നിർദ്ദേശം നല്കുന്നുമുണ്ട്. നഗരത്തിൽ കൊതുകുനിവാരണ മാർഗങ്ങളായ ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവ ആരംഭിച്ചു. ഫോഗിങ് വഴി കൊതുകുകളുടെ ലാർവകളെ നശിപ്പിക്കാനാകും. ജനസാന്ദ്രത കൂടുതലുള്ള ഭാഗങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി പടരുന്നത്. അടുത്തിടെ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
TAGS: BENGALURU UPDATES| DENGUE FEVER
SUMMARY: Dengue fever on rise in bangalore