ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുമ്പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. എന്നാല്‍ മുന്‍നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി അഞ്ച് മന്ത്രമാര്‍ മാത്രമാകും മുഖ്യമന്ത്രിക്കൊപ്പം സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. നേരത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ ആറുപേര്‍ മന്ത്രിസഭയിലുണ്ടാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
നിലവിൽ ഡൽഹി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് അതിഷിയാണ്. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. നിലവിലെ മന്ത്രിസഭാംഗങ്ങളിൽ ആരെയും മാറ്റില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ഗോപാൽ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർ തുടരും. 15 വകുപ്പുകളായിരിക്കും അതിഷി കൈകാര്യം ചെയ്യുകയെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു.
അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനം അരവിന്ദ് കേജ്രിവാൾ നടത്തിയത്. സ്ഥാനം ഒഴിയുന്ന അരവിന്ദ് കേജ്രിവാൾ ആണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. എഎപി എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ്. മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഓരോരോരുത്തര്‍ക്കും കൂടുതല്‍ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
TAGS: NATIONAL | CM
SUMMARY: Atishi to take oath as Delhi CM today