തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ ജെ. ജയേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷ്.
ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.
വീഡിയോ വൈറലായതോടെ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തി ജയേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ തങ്ങള്‍ക്ക് ഏറെ പ്രാധാന്യമേറിയതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവൃത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെഭാഗത്ത് നിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
<BR>
TAGS : SUSPENSION, KSRTC SWIFT BUS
SUMMARY : KSRTC Swift driver suspended for making phone call while climbing Thamarassery pass