തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി(61)യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.20 ഓടെ നെടുമങ്ങാട് ഇരിഞ്ചിയത്താണ് ദാരുണമായ സംഭവം നടന്നത് കാട്ടക്കട പെരുങ്കടവിളയ്ക്ക് സമീപത്ത് നിന്നും വിനോദയാത്ര പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ കൂടുതലും കുട്ടികളാണുണ്ടായിരുന്നത്. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു. വളവും തിരുിവുമുള്ള റോഡില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടത്തില്‍പ്പെട്ടവരെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിവിധ സംഘടനകളുടെ ആംബുലന്‍സുകള്‍ സ്ഥലത്ത് എത്തിയിരുന്നു. പരുക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കും സാരമായി പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. അപകടത്തില്‍പ്പെട്ട 20 പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
അപകടത്തില്‍ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം സംഭവ സ്ഥലത്തുനിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു ഇയാൾ. പിന്നാലെ വിവരമറിഞ്ഞ നെടുമങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
<br>
TAGS : ACCIDENT
SUMMARY : One dead in tourist bus overturning accident in Thiruvananthapuram