ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കി യുവാവിനെ കണ്ടെത്തി. വ്യാഴാഴ്ച നോയിഡയിലെ മാളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ടാറ്റാ നഗർ സ്വദേശിയായ വിപിൻ ഗുപ്തയെയായിരുന്നു ഓഗസ്റ്റ് 4 മുതൽ കാണാതായത്. ഇയാളെ വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവന്നു.
ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിപിൻ ഗുപ്ത. പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ ഭാര്യ ശ്രീപർണ ദത്ത സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ ഫയൽ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിച്ചിരുന്നു.
ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ഉച്ചയ്ക്ക് 12.44 ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ വിപിൻ കൊടിഹള്ളിയിലെ ടാറ്റാനഗർ പ്രദേശത്ത് നിന്നാണ് കാണാതായത്. ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ആസക്തികളോ ഇല്ലെന്ന് യുവതി പറഞ്ഞു. വിഷാദമോ മറ്റ് രോഗങ്ങളോ ഉണ്ടായിരുന്നില്ല. ദാമ്പത്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇരുവരും സന്തുഷ്ട്ടരായിരുന്നു എന്നും യുവതി പറഞ്ഞിരുന്നു.
കാണാതായി 25 മിനിട്ടിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.8 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. പിന്നീട് വിപിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പോലീസ് അന്വേഷണത്തിൽ ഗുപ്തയുടെ കവാസാക്കി ബൈക്ക് ഹെബ്ബാളിലെ മദർഹുഡ് ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാളെ നോയിഡയിൽ കണ്ടെത്തിയത്. യുവാവ് മനപൂർവം സ്വന്തം തിരോധാനം ആസൂത്രണം ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: MISSING | FOUND
SUMMARY: Missing techie man from bengaluru found in noida