ബെംഗളൂരു: ദോഹയിൽ നിന്നും ബെംഗളുരുവിലേക്കുള്ള വിമാനത്തിൽ യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി മുരുഗേശ(51) നെയാണ് കോടതി ശിക്ഷിച്ചത്. പ്രത്യേക ജഡ്ജി സരസ്വതി കെഎൻ ചൊവ്വാഴ്ചയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
2023 ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ, ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശൻ കുട്ടിയെ അനുചിതമായി സ്പർശിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) പോലീസിൽ പരാതി നൽകുകയായിരുന്നു. മദ്യപിച്ചിരുന്ന മുരുകേശൻ ഭക്ഷണം നൽകാനെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നു.
മുരുകേശൻ്റെ പെരുമാറ്റത്തെ പെൺകുട്ടിയുടെ അമ്മ എതിർത്തിരുന്നു, ഇയാൾ നൽകുന്ന ഭക്ഷണം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു. ഇയാൾ തന്നെ അനുചിതമായി സ്പർശിക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. വിഷയം കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുന്നു. വിമാനം ബെംഗളുരു വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇയാളെ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
<BR>
TAGS : SEXUAL HARASSMENT | POCSO CASE
SUMMARY : 14-year-old girl sexually assaulted on Doha-Bengaluru flight, Bengaluru special court sentences accused to three years imprisonment and fine