തിരുവനന്തപുരം: സിനിമ – സീരിയൽ നടൻ ടി. പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനിലേക്ക് എത്തിയത്. മാധവനെ സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍.പി. പിള്ളയുടെ മകനാണ് ടി.പി. മാധവന്‍.
മുതിർന്ന നടന്‍ മധുവാണ് മാധവനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍. 1975-ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ എത്തുന്നത്.
കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാൽ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ.
TAGS: KERALA | TP MADHAVAN
SUMMARY: Actress TP Madhavan passes away