ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷയിൽ പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് അഖിലേന്ത്യാ തലത്തില്‍ സംസ്ഥാനം സംവരണം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് നയത്തെ സർക്കാരിന് അംഗീകരിക്കാനാകില്ല. വിദ്യാര്‍ഥികളോട് ധാരാളം അനീതി കാട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. അവര്‍ കേവലം അന്വേഷണത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കുന്നു. ഇതൊരു ഗൗരവമുള്ള കുറ്റമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം അഞ്ചിന് നടന്ന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രെയ്‌സ് മാര്‍ക്ക് അനുവദിക്കലും അടക്കമുള്ള വിഷയങ്ങള്‍ക്ക് പിന്നാലെയാണ് ശിവകുമാറിന്റെ പ്രതികരണം. ദേശീയ പരീക്ഷ ഏജന്‍സി രാജ്യവ്യാപകമായി 4,750 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷ 24 ലക്ഷം കുട്ടികളാണ് എഴുതിയത്.
ഇതിനിടെ ഗ്രെയ്‌സ് മാര്‍ക്ക് ലഭിച്ച 1563 കുട്ടികളുടെ സ്‌കോര്‍കാര്‍ഡുകള്‍ റദ്ദാക്കുമെന്നും ഇവര്‍ക്ക് ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പരീക്ഷ ഫലം ഈ മാസം 30ന് മുമ്പ് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങും നടക്കും.
പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ പരാതികള്‍ സുപ്രീം കോടതി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും. നീറ്റ് ഫലം റദ്ദാക്കണമെന്നും പുതുതായി പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിരവധി പരാതികളാണ് ഫയല്‍ ചെയ്‌തിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായാണ് എന്‍ടിഎ നീറ്റ് – യുജി പരീക്ഷ നടത്തുന്നത്.
TAGS: DK SHIVAKUMAR| NEET EXAM| KARNATAKA
SUMMARY: Dk shivakumar requests centre to approve neet exams on state level