കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം (65) നാട്ടിലെത്തിച്ചു. രാത്രി 8.05 ഓടെ എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവരും നെടുമ്പാശേരിയിൽ എത്തിയിരുന്നു. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും. മറ്റന്നാൾ രാവിലെ ഏഴു മണി മുതൽ ഒമ്പത് വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. രാമചന്ദ്രന്റെ അമേരിക്കയിലുള്ള സഹോദരന് എത്താനായിട്ടാണ് സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.
ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെ നിന്നാണ് കൊച്ചിയിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം 9.30യോടെ മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
കുടുംബത്തോടൊപ്പം അവധി ആഘോഷത്തിന് ചൊവാഴ്ച രാവിലെ പഹല്‍ഗാമിലെത്തിയ രാമചന്ദ്രന്‍ മകളുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണ സമയത്ത് ഷീല കാറിലായിരുന്നു.
<BR>
TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Ramachandran’s dead body brought to Kochi