ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 10 ലക്ഷം രൂപ ആണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക സ്വദേശികളായ രണ്ട് പേരും ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആന്ധ്ര സ്വദേശിയുമാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവരെയും അവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ വെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്. ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ചൊവ്വാഴ്ച രാവിലെയാണ് എത്തിയത്. ഭാര്യക്കും മകനും മുന്നിൽ വെച്ചാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത്.
ഭരത് ഭൂഷൻ കുടുംബത്തോടൊപ്പം മൂന്ന് ദിവസം മുമ്പാണ് കാശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച തിരികെ മടങ്ങേണ്ടതായിരുന്നു. ബെംഗളൂരു ജാലഹള്ളിയിൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. വിവരം അറിഞ്ഞ് ഭരതിന്റെ സഹോദരൻ പ്രീതം കാശ്മീരിലേക്ക് എത്തിയിരുന്നു. ആന്ധ്രാ സ്വദേശി മധുസൂദൻ റാവു ഭാര്യക്കും മക്കൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. ഭീകരാക്രമണ സമയത്ത് പ്രദേശത്ത് കർണാടകയിൽ നിന്ന് 12 പേരുണ്ടായിരുന്നു. ഇവർ പല സംഘങ്ങളായി എത്തിയവരായിരുന്നു. കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
TAGS: KARNATAKA | TERROR ATTACK
SUMMARY: CM Siddaramaiah announces Rs 10 lakh each to families of three men died in terror strike