ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ സുന്ദർനഗറിലുള്ള വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾ ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഭരതിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിൽ നടത്തിയേക്കും. വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്‌കാര ചടങ്ങുകളും നടക്കും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഭീകരാക്രമണം നടന്നതിനും നാല് ദിവസം മുൻപാണ് ഭരത് ഭൂഷൺ കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. സംഭവ ദിവസം തിരികെ മടങ്ങേണ്ടതായിരുന്നു. ജാലഹള്ളിയിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ആക്രമണം നടന്നതിന് തലേന്ന് രാവിലെയാണ് എത്തിയത്. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: KARNATAKA | TERROR ATTACK
SUMMARY: Bodies Of Two Karnataka Tourists Killed In Pahalgam Attack Reach Bengaluru