ബെംഗളൂരു: പോക്‌സോ കേസിൽ കുറ്റാരോപിതനായ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ വീണ്ടും സമൻസ്. ജൂലൈ 15 ന് വാദം കേൾക്കുന്നതിന് ഹാജരാകാനാണ് കോടതി സമൻസ് അയച്ചത്. യെദിയൂരപ്പക്കെതിരെ സിഐഡി സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. കേസ് അന്വേഷിച്ച പോലീസ് 700 പേജിലധികം വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യെദിയൂരപ്പക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ, കേസന്വേഷണം സിഐഡിക്ക് കൈമാറി. അടുത്തിടെ സിഐഡി ഉദ്യോഗസ്ഥർ യെദിയൂരപ്പക്ക് രണ്ടാമത്തെ നോട്ടിസ് നൽകുകയും ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു. എന്നാൽ വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.
ഇത് പരിഗണിച്ച കോടതി യെദിയൂരപ്പക്ക് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ യെദിയൂരപ്പ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യണമെന്ന് നിർദേശിച്ചു. കേസിൽ അറസ്റ്റ് നേരിടുന്ന യെദിയൂരപ്പ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയിരുന്നു.
TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka court sents summons to Yediyurappa