ബെംഗളൂരു: ഗോവയിൽ വെച്ച് നാലുവയസുകാരനായ മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതിയും സ്റ്റാർട്ട്‌അപ്പ് കമ്പനി സിഇഒയുമായ സുചന സേത്തിനെതിരെ വീണ്ടും കേസ്. സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് കേസ്. വനിതാ തടവുകാരുടെ ബ്ലോക്കിനുള്ളിൽ ഉണ്ടായിരുന്ന രജിസ്റ്റര്‍ സുചന അനുവാദമില്ലാതെ എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
രജിസ്റ്റര്‍ എടുത്തതിനെ വനിതാ കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്തിരുന്ന. ഇതില്‍ പ്രകോപിതയായ സുചന പോലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് നിലത്തേയ്ക്ക് തളളിയിട്ട് ചവിട്ടുകയുമായിരുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എഐ ലാബ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു സുചന. കഴിഞ്ഞ വർഷം ജനുവരിയില്‍ ഗോവയിലെ ഹോട്ടലില്‍വെച്ച് തന്റെ നാലുവയസുകാരനായ മകനെ ഇവര്‍ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയിരുന്നു.
മൃതദേഹവുമായി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ ചിത്രദുര്‍ഗയില്‍വെച്ചാണ് സുചന അറസ്റ്റിലാകുന്നത്. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി നടക്കുന്ന തര്‍ക്കത്തില്‍ മനംമടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മകനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും ഇവര്‍ പോലീസിന് മൊഴി നൽകിയിരുന്നു.
TAGS: BENGALURU | CRIME
SUMMARY: Suchana Seth, Bengaluru CEO in jail for son’s murder, assaults cop in prison