ന്യൂഡൽഹി: കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ. ബിഎസ്എഫ് മേധാവി ആഭ്യന്തര സെക്രട്ടറിയെ സാഹചര്യങ്ങൾ അറിയിച്ചു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിൾ പികെ സിംഗ് എന്ന സൈനികനാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്. തന്റെ ഭർത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സർക്കാരിനോട് ജവാന്റെ ഭാര്യ രജനി അഭ്യർത്ഥിച്ചു.
കഴിഞ്ഞ 17 വർഷമായി അദ്ദേഹം സർവീസിലുണ്ട്.
അദ്ദേഹത്തെ സുരക്ഷിതമായി എത്രയും നേരത്തെ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദമ്പതികൾക്ക് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്. സംഭവത്തിൽ ഫ്ലാഗ് മീറ്റിംഗ് നടത്താൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ബിഎസ്എഫ് ജവാൻമാരും ഉദ്യോഗസ്ഥരും അതിർത്തിയിൽ കാത്തുനിന്നെങ്കിലും പ്രതികരിച്ചില്ല. അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്നെത്തിയ ജവാനെയാണ് പിടികൂടിയതെന്നാണ് വിവരം. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ജവാനാണ് അതിർത്തി അബദ്ധത്തിൽ കടന്നത്.
TAGS: NATIONAL | PAKISTAN
SUMMARY: India warns pak for releasing bsf jawan in custody