ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ് മത്സരം മുടങ്ങിയേക്കും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് നഗരത്തിൽ ആരംഭിക്കുന്നത്. ബെംഗളൂരു എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.
കാൺപൂർ ടെസ്റ്റ് പോലെ ബെംഗളൂരുവിലും മഴ ദിവസങ്ങളോളം കളിയെ ബാധിച്ചേക്കാമെന്നാണ് സൂചന. മോശം കാലാവസ്ഥ കാരണം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇടവേളകള്‍ നല്‍കി കളിച്ചേക്കാം. എന്നാൽ ഇത് ഗ്രൗണ്ട് സ്റ്റാഫിനെ ബുദ്ധിമുട്ടിച്ചേക്കാം. ചൊവ്വാഴ്ച രാവിലെ നഗരത്തിൽ കനത്ത മഴ പെയ്‌തതിനാൽ ടീം ഇന്ത്യയുടെ പരിശീലന സെഷനും റദ്ദാക്കേണ്ടി വന്നിരുന്നു.
അടുത്ത നാല് ദിവസങ്ങളിൽ നഗരത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. മത്സരത്തിന്‍റെ ആദ്യ ദിനം 41 ശതമാനവും രണ്ടാം ദിവസം 40 ശതമാനവും മൂന്നാം ദിവസം പരമാവധി 67 ശതമാനവും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്. അതേ സമയം ടെസ്റ്റിന്‍റെ നാലാം ദിവസം 25 ശതമാനവും അഞ്ചാം ദിവസം 40 ശതമാനവും മഴ പെയ്യാൻ സാധ്യതയുണ്ട്.
ബംഗ്ലാദേശിനെ 2-0 ന് പരാജയപ്പെടുത്തിയ ടീം ഇന്ത്യ ഡബ്ല്യുടിസി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ന്യൂസിലൻഡിനെതിരായ 3 ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഏറെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകും.
TAGS: BENGALURU | SPORTS
SUMMARY: Heavy rains may disrupt India Newzealand test match in blr