ബെംഗളൂരു: മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ബെംഗളൂരു സദാശിവനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരാണ് മക്കളായ അനുപ്രിയ (5), പ്രിയാൻഷ് (2) എന്നിവർക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപ് കുമാർ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ കൺസൾട്ടന്റ് ആയി ജോലിചെയ്തുവരികയായിരുന്നു. വീട്ടുജോലിക്കും കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിനുമായി മൂന്നുപേരെ അനൂപ് കുമാർ നിയമിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്ക് എത്തിയ സ്ത്രീ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അനൂപും രാഖിയും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് മക്കൾക്ക് വിഷം നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരുടെ മൂത്ത കുട്ടിയായ അനുപ്രിയ ഭിന്നശേഷിക്കാരിയാണ്. ഇതുമൂലം കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പോണ്ടിച്ചേരിയിലേക്ക് കുടുംബം യാത്രചെയ്യാനിരിക്കുകയായിരുന്നുവെന്നും ഞായറാഴ്ചവരെ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ജോലിക്കാർ പറഞ്ഞു. സംഭവത്തിൽ സദാശിവനഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU | DEATH
SUMMARY: Parents commits suicide after giving poison to two children