ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പതിനൊന്നാം ദിവസവും തുടരും. തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം വ്യാഴാഴ്ച പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന.
ഗംഗാവാലി നദിയിൽ ട്രക്കിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ട്രക്ക് കേന്ദ്രീകരിച്ചാണ് തിരച്ചിൽ. മോശം കാലാവസ്ഥ തുടരുന്നതിനാൽ ട്രക്കിന് സമീപത്തേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രദേശത്ത് ഇന്നും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഉത്തര കന്നഡയിൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടവിട്ട് എത്തുന്ന അതിശക്തമായ മഴയും കാറ്റും തിരച്ചിലിനെ ബാധിക്കുകയാണ്. കാലാവസ്ഥ അനുകൂലമായൽ മാത്രമാകും ഡൈവർമാർ നദിയിൽ ഇറങ്ങുക.
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ ട്രക്ക് ഉള്ളതെന്ന് പറയപ്പെടുന്ന സ്ഥലം ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. റോഡിൽ നിന്നും 60 മീറ്റർ അകലെ അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കുള്ളതെന്നാണ് നിഗമനം. ക്യാബിനും ട്രക്കും തമ്മിൽ വേർപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ ഇന്നും തുടരും.
കനത്ത മഴയ്ക്ക് പിന്നലെ നദിയിലേക്കുള്ള നീരൊഴുക്ക് വലിയ രീതിയിൽ വർധിച്ച അവസ്ഥയാണുള്ളതെന്ന് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്ന മലയാളി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ വ്യക്തമാക്കി. 2 നോട്ട് വരെ ശക്തിയുള്ള അടിയൊഴുക്കിലാണ് നാവികസേന ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക. എന്നാൽ കഴിഞ്ഞ ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി 6 – 8 വരെയാണ്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun swept away in landslide continues