മലയാള സിനിമയില്‍ അതിർവരമ്പുകള്‍ ഭേദിക്കപ്പെടുന്നുവെന്ന് നടി സുഹാസിനി. മറ്റ് സിനിമാ വ്യവസായങ്ങളെവച്ചു നോക്കുമ്പോൾ മലയാള സിനിമയില്‍ പ്രവർത്തിക്കുന്നവർക്ക് സുരക്ഷിതത്വമില്ലെന്നും നടി പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന വിഷയത്തില്‍ നടന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു താരം.
“മറ്റു മേഖലകളില്‍ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകള്‍ മറികടക്കപ്പെടും. ഒരു സാധാരണ യൂണിറ്റിലുള്ള ഈ 200 പേർ ആരാണ്? കുടുംബത്തില്‍ നിന്ന് അകന്നിരിക്കുന്ന വസ്തുത മുതലെടുക്കുന്ന ചില ആളുകള്‍ ഉണ്ടാകും.
വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാർ ഈ മേഖലയിലുണ്ട്. അതിനാല്‍ മുതലെടുപ്പുകാർ ഇത് പ്രയോജനപ്പെടുത്തിയേക്കാം. സെറ്റില്‍ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റില്‍ നിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്.
ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒരു ഗ്രാമത്തില്‍ യാതൊരു നിയമങ്ങള്‍ക്കും വിധേയരാകാതെ 200 പേരുണ്ടെങ്കില്‍ അതിരുകള്‍ മറികടക്കാൻ സാധ്യതയുണ്ട്. അവിടെയാണ് യഥാർഥ പ്രശ്നം. മലയാള സിനിമയില്‍പ്പോലും ഇതേ കാര്യം നടക്കുന്നുണ്ട്.
തമിഴ് സിനിമയാണെങ്കില്‍ ഷൂട്ട് കഴിഞ്ഞ് ചെന്നൈക്ക് പോകും. തെലുങ്കിലാണെങ്കില്‍ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കില്‍ ബംഗളൂരുവിലേക്കും ഷൂട്ട് കഴിഞ്ഞ് പോകും. എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. അതാത് ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. കാരണം അവിടെ അങ്ങനെയൊരു സ്ഥലമില്ല എന്നതുതന്നെ. അതുകൊണ്ട് അവിടങ്ങളില്‍ അതിർവരമ്പുകൾ ഭേദിക്കപ്പെടുന്നു.” സുഹാസിനി കൂട്ടിച്ചേർത്തു.
TAGS : FILM INDUSTRY
SUMMARY : ‘There is no safety in Malayalam cinema, there are extremes on the sets’; Suhasini Mani Ratnam