തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്‌ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃ്ഷണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. ഹാക്കിംഗ് എന്ന ഗോപാലകൃഷ്ണൻ്റെ വാദം തള്ളിയാണ് മുഖ്യമന്ത്രിക്കുള്ള ശുപാർശ. ഗോപാലകൃഷ്ണൻ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.
ഉചിതമായ നടപടി സ്വീകരിക്കാൻ ശിപാർശയും നല്‍കിയിരിക്കുകയാണ്. നേരത്തെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നല്‍കിയിരുന്നത്. വിവാദത്തില്‍ കെ ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്നതാണ് ഡിജിപിക്ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
കെ. ഗോപാലകൃഷ്ണന്റെ നടപടികള്‍ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നല്‍കിയ രീതിയിലാണ് കമ്മീഷണർ സംശയം പ്രകടിപ്പിച്ചത്.
പോലീസിന് നല്‍കും മുമ്പ് ഗോപാലകൃഷ്ണൻ ഫോണുകള്‍ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാല്‍ ഫൊറൻസിക് പരിശോധനയില്‍ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : Mallu Hindu WhatsApp Group Controversy; Action recommended against K Gopalakrishnan