ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് മറുപടി നൽകുന്നതിനുള്ള ചർച്ചയ്‌ക്കിടെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. റിസർച്ച് ആന്റ് അനാലിസിസ് വിംഗ് (റോ) മുൻ മേധാവിയായ അലോക് ജോഷിയാണ് പുതിയ തലവൻ. ആറ് അംഗങ്ങൾ കൂടി സമിതിയിലുണ്ട്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പി എം സിൻഹ, സതേൺ ആർമി മുൻ കമാൻഡൻഡ് ലെഫ്.ജനറൽ എ കെ സിംഗ്, റിയർ അഡ‌്മിറൽ മോണ്ടി ഖന്ന എന്നിവരും മുൻ ഐപിഎസ് ഉദ്യോഗസ്ഥർ രാജീവ് രഞ്ജൻ വർമ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ ബി വെങ്കടേഷ് വർമ്മ എന്നിവരാണ് സമിതി അംഗങ്ങള്‍.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷ സംബന്ധിച്ച മന്ത്രിതല യോഗം ചേർന്നിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അധ്യക്ഷത വഹിച്ച പ്രത്യേക ഉന്നതതല യോഗം നേരത്തെ നടന്നിരുന്നു. അർദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികളും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. പരമാവധി പേരെ ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പോലീസിനും ലഭിച്ച നിർദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിന്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്.
ഭീകരർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ കഴിയും. മുംബയ് ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇത് മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.
<br>
TAGS : ALOK JOSHI | PAHALGAM TERROR ATTACK
SUMMARY : Former RAW chief Alok Joshi appointed as chairman; National Security Advisory Council reconstituted