ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഒപ്പിട്ടു. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഓർഡിനൻസ് സർക്കാർ ഗവർണറുടെ അനുമതിക്കായി വീണ്ടും അയക്കുകയായിരുന്നു. 10 വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് കമ്പനികൾക്കെതിരെ ഓർഡിനൻസ് നിർദേശിക്കുന്നത്.
മൈക്രോ ഫിനാൻസ് കമ്പനികളുടെ പീഡനം മൂലം നിരവധി പേർ ആത്മഹത്യ ചെയ്തതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ ഓർഡിനൻസിൽ കർശന വ്യവസ്ഥകളായിരുന്നു സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാൽ പത്തുവർഷംവരെ ജയിൽശിക്ഷയും അഞ്ചുലക്ഷം രൂപവരെ പിഴയും ഉറപ്പുവരുത്താൻ ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.
രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെയും പുതിയ നിയമം ബാധിക്കുമെന്ന് ആശങ്കയുയർന്നിരുന്നു. കമ്പനികളെ നിയന്ത്രിക്കാൻ പൊലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാം. ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് ഗവർണർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഗവർണർ ഉന്നയിച്ച ആശങ്കകൾക്ക് വിശദീകരണം ഉൾപെടുത്തിയാണ് സർക്കാർ ഓർഡിനൻസ് വീണ്ടും അയച്ചത്.
TAGS: MICRO FINANCE
SUMMARY: Karnataka governor gives nod to ordinance against microfinance firms