കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർ.ജി.കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കോളേജ് പരിസരത്ത് പോലീസ് ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ടു ആശുപത്രിക്ക് സമീപം വൻതോതില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിനാലാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധർണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയല്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ആഗസ്ത് 9-നാണ് കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ഇതിന് പിന്നാലെ ബുധനാഴ്ച, ആർജി കറിലെ സമരപന്തലും ആശുപത്രി ക്യാമ്പസും ഒരുകൂട്ടം ആളുകള്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ പത്തിലധികം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.
TAGS : RG KAR | KOLKATA DOCTOR MURDER | PROHIBITION
SUMMARY : Young doctor’s murder: Prohibition order in Kolkata RG Kar hospital premises