ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപ ഉൾപ്പെട്ട രേണുകസ്വാമി കൊലക്കേസിൽ ഇരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് മുമ്പ് രേണുകസ്വാമി വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം തിങ്കളാഴ്ച വെളിപ്പെടുത്തി. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. 15 ഗുരുതര മുറിവുകളാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ ശരീരത്തിലുള്ളത്.
നേരത്തെ രേണുകാസ്വാമിയുടെ തല ഷെഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. അക്രമിസംഘത്തിലുള്ളവർ തന്നെയാണ് കുറ്റസമ്മതം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രേണുകാസ്വാമിയെ ഇലക്ട്രിക് ഷോക്ക് ഏൽപിക്കുകയും വാട്ടർ ഹീറ്ററിന്‍റെ കോയിൽ ചൂടാക്കി ദേഹത്ത് വച്ച് പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിൽ നിന്ന് 10 മൊബൈൽ ഫോണുകളും 30 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. കുറ്റമേൽക്കാൻ ദർശൻ കൊടുത്തതാണ് 30 ലക്ഷമെന്ന് അക്രമിസംഘം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി.
ദർശനെയും പവിത്രയെയും പ്രകോപിപ്പിച്ചത് ദർശന്റെ ഭാര്യ വിജയലക്ഷ്മിയുടെ പോസ്റ്റിന് താഴെ രേണുക സ്വാമി ഇട്ട കമന്റ് ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏതാനും നാളുകൾക്ക് മുമ്പ് പവിത്ര ഗൗഡയുമായുള്ള ദർശന്റെ ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ട് വിജയലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ പവിത്രയ്ക്ക് എതിരെ മോശം ഭാഷയിൽ രേണുക സ്വാമി കമന്റും ചെയ്തു. കൂടാതെ ഇൻസ്റ്റാഗ്രാം വഴി മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇതാണ് രേണുക സ്വാമിക്കെതിരെ പ്രതികാരം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുകസ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. അതേസമയം കേസിൽ 18 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നടൻ ദർശൻ രണ്ടാംപ്രതിയും.
TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Renukaswamys postmortam report reveals brutality of culprits