ബെംഗളൂരു: ലോക്സഭാ മണ്ഡല പുനർനിർണയം സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ ജനസംഖ്യയാണോ ലോക്സഭാ സീറ്റുകളുടെ എണ്ണമാണോ ഇതിന് അടിസ്ഥാനപ്പെടുത്തുകയെന്ന് ആശങ്കയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം നടത്തിയാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും. കഴിഞ്ഞ 50 വർഷമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിക്കുകയും വികസനത്തിൽ ഗണ്യമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങൾ ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതായും സിദ്ധരാമയ്യ പറഞ്ഞു.
ഏറ്റവും പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് പുനർനിർണയം നടത്തുന്നതെങ്കിൽ കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായേക്കാം. അതേസമയം വടക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
പുതിയ സെൻസസ് അടിസ്ഥാനമാക്കിയാണ് അതിർത്തി നിർണയം നടത്തുന്നതെങ്കിൽ കർണാടകയിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 28ൽ നിന്ന് 26 ആയി കുറയാൻ സാധ്യതയുണ്ട്. അതുപോലെ, ആന്ധ്രാപ്രദേശിൽ സീറ്റുകൾ 42ൽ നിന്ന് 34 ആയും കേരളത്തിൽ 20ൽ നിന്ന് 12 ആയും തമിഴ്‌നാട്ടിൽ 39ൽ നിന്ന് 31 ആയും കുറയും. എന്നാൽ, ഉത്തർപ്രദേശിൽ 80ൽ നിന്ന് 91 ആയും ബീഹാറിൽ 40ൽ നിന്ന് 50 ആയും മധ്യപ്രദേശിൽ 29ൽ നിന്ന് 33 ആയും വർധിച്ചേക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
TAGS: KARNATAKA
SUMMARY: Siddaramiah questions delimitation statement by Amith shah