ബെംഗളൂരു: വഖഫ് ഭൂമി വിഷയത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഭൂമി അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നൽകിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. എല്ലാ പ്രദേശങ്ങളിലെയും റവന്യൂ രേഖകൾ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിട്ടുണ്ട്. വഖഫ് വിഷയം നിലവിൽ പരിഹരിച്ചതായാണ് സർക്കാർ വാദം.
വിജയപുര, ഹാവേരി, യാദ്ഗിർ എന്നിവിടങ്ങളിൽ ചില ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇവ സാധുവാകണമെങ്കിൽ വഖഫ്, റവന്യൂ രേഖകൾ ഒത്തുചേരണമെന്ന് പരമേശ്വര വ്യക്തമാക്കി.
അല്ലാത്തപക്ഷം റവന്യൂ രേഖകൾക്കായിരിക്കും മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.വിജയപുര ജില്ലയിൽ കർഷകർ പരമ്പരാഗതമായി കൈവശംവെച്ചുവരുന്ന ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാനായി നോട്ടീസ് നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ ഹാവേരിയിലേക്കും പ്രതിഷേധം വ്യാപിച്ചു. ഇതിനു പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.
TAGS: KARNATAKA | WAQF LAND
SUMMARY: Minister clears dcs not to send notices to farmers on waqf lands