ന്യൂഡൽഹി: പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. നിലവിലെ സാഹചര്യം വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ വിക്രം മിസ്രി രൂക്ഷമായി വിമർശിച്ചു. സൈന്യത്തിന്റെ ആക്രമണം നിയന്ത്രിക്കണമെന്ന് അദ്ദേഹം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചർച്ചയിലാണ് ഇന്നലെ വെടിനിർത്തൽ ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയത്. നാളെ ഇതുസംബന്ധിച്ച ചർച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്ഥാൻ പ്രകോപനം ആവർത്തിച്ചത്.
സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കാണാൻ സാധ്യതയുണ്ട്. തൽക്കാലം നിലവിൽ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ല.
<BR>
TAGS : CEASEFIRE VIOLATION | PAK PROVOCATION
SUMMARY : Ceasefire violation; India on high alert, high-level meetings in Delhi to assess the situation