മുംബൈ: ഇന്ത്യയിലെ മുതിർന്ന വ്യവസായി രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമായിരുന്നു.
ബുധനാഴ്ച വൈകുന്നേരം അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായതായി വാർത്തകൾ വന്നിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ലോകത്തോട് വിട പറഞ്ഞതായി സ്ഥിരീകരണം വന്നു. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമാണ്.
ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് രത്തൻ ടാറ്റയാണ് വഹിച്ചത്. രാജ്യത്തിനും സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ സഹായിക്കാൻ സദാ സന്നദ്ധനായിരുന്നു.
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി.
2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ഇതേ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്ന ടാറ്റ മികച്ച പൈലറ്റു കൂടിയായിരുന്നു. വിദേശ സർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
TAGS: NATIONAL | RATAN TATA
SUMMARY: Ratan Tata passes away