ബെംഗളൂരു: സംസ്ഥാനത്ത് ഒക്‌ടോബർ മുതൽ സ്വത്ത് രജിസ്ട്രേഷന് ഇ-ഖാത്ത നിർബന്ധമാക്കി. അനധികൃതമായ വസ്‌തു ഇടപാടുകൾ തടയുന്നതിൻ്റെ ഭാഗമായാണ് നടപടി. നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ വസ്തു ഉടമകളും നവംബറിനുള്ളിൽ ഇ – ഖാത്തകൾക്ക് അപേക്ഷിക്കണമെന്ന് റവന്യു വകുപ്പ് നിർദേശിച്ചു.
12 ജില്ലകളിൽ നിലവിലുള്ള ഇ-ഖാത്ത സംവിധാനം ഒക്ടോബറിൽ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഗ്രാമങ്ങളിൽ ഇ-സ്വത്ത് എന്നും നഗരങ്ങളിൽ ഇ-ആസ്തി എന്നുമായിരിക്കും രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനകം റവന്യൂ വകുപ്പ് സംസ്ഥാനത്തെ 31 ജില്ലകളിലെയും സ്വത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇതിനായുള്ള അപേക്ഷകൾ പെട്ടെന്ന് പൂർത്തിയാക്കാൻ 160 കമ്മിറ്റികൾ രൂപീകരിച്ചതായി മന്ത്രി പറഞ്ഞു.
എട്ട് മാസത്തിനുള്ളിൽ എല്ലാ അപേക്ഷകളും ക്ലിയർ ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനമൊട്ടാകെയുള്ള വസ്തു ഇടപാടുകൾക്ക് പുതിയ നിർദേശം ബാധകമാണ്. എല്ലാ ജില്ലകളിലെയും സ്വത്ത് രേഖകളുടെ ഡിജിറ്റലൈസേഷൻ വഴി തടസരഹിതമായ സേവനം എല്ലാവർക്കും ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: KARNATAKA | E KHATHA
SUMMARY: E-Khathas made mandatory for all property registrations