തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10, 11, 12 തിയതികളിലാണ് ബജറ്റ് ചർച്ച. ഉപധനാഭ്യർഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. സംസ്ഥാന വയോജന കമീഷൻ ബില്ല്, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ല് എന്നിവയും അവതരിപ്പിക്കും.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നികുതിയേതര വരുമാന വര്‍ധനക്കുള്ള മാര്‍ഗങ്ങളിലാകും ബജറ്റ് ഊന്നൽ നൽകുക. കേന്ദ്രനിലപാട് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും കരുതുന്നു.
മൂന്ന് വര്‍ഷം കൊണ്ട് മുഴുവന്‍ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നില്‍ കണ്ടുള്ള സാമ്പത്തിക ആസൂത്രണവും ബജറ്റിലുണ്ടാവും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്.
വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം വളര്‍ത്തുന്നതിന് സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കുന്നതിനുള്ള എല്ലാ സാധ്യതകളും ബജറ്റ് തുറന്നിടുമെന്ന സൂചന ധനമന്ത്രി നല്‍കിയിട്ടുണ്ട്. കിഫ്ബി റോഡിലെ ടോള്‍ പിരിവ്, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. വരുമാന വര്‍ധന ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപങ്ങളിലെ വിവിധ സേവന നിരക്കുകള്‍ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതനുസരിച്ച് ക്ഷേമ പെന്‍ഷനില്‍ വര്‍ധന വരുത്താനുള്ള നീക്കമുണ്ടായേക്കും.
<br>
TAGS : KERALA BUDGET 2025
SUMMARY : State budget tomorrow