ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഗോപാലിന്റെ മകൻ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗർ പോലീസ് കേസെടുത്തത്.
വിജയപുര നാഗഠാണ മുൻ ജെ.ഡി.എസ് എം.എൽ.എ. ദേവാനന്ദ് ഫൂലെ സിങ് ചവാന്റെ ഭാര്യ സുനിതാ ചവാൻ നൽകിയ പരാതിയിലാണ് കേസ്. ദേവാനന്ദ് ഫൂലെ സിങ് ചവാനെ സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞ് തന്റെ പക്കൽനിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നാണ് സുനിതയുടെ പരാതി. ഗോപാലിന്റെ നിർദേശപ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലാണ് പണം ഏൽപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. വിജയപുര സീറ്റിനുവേണ്ടിയായിരുന്നു ഇത്. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ഗോപാലിനെ സമീപിച്ചപ്പോൾ 200 കോടി രൂപ ഒരു പദ്ധതിയിൽനിന്ന് ലഭിക്കാനുണ്ടെന്നും അതുകിട്ടിയാൽ പണം തിരിച്ചുതരാമെന്നും അറിയിച്ചു. പുറമേ 1.75 കോടി രൂപ 20 ദിവസത്തേക്ക് വായ്പയായി വാങ്ങുകയും ചെയ്തു. പണം തിരിച്ചുകിട്ടാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ 20 വർഷത്തോളമായി തനിക്ക് ഗോപാലുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. ഇയാൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് താൻ ഉത്തരവാദിയല്ലെന്നു കാട്ടി 2023-ൽ കോടതിയിൽ സത്യവാങ്മൂലം നൽകിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി ഡൽഹിയിൽ പറഞ്ഞു.
<BR>
TAGS : CASE REGISTERED | MONEY FRAUD
SUMMARY : Complaint that money was cheated by saying that he would be a candidate