ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ജാമ്യഹർജി കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ബെംഗളൂരു വിമാനത്താളവത്തിൽനിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ റന്യ റാവുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രന്യയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ തരുൺ രാജുവിനെ 15 ദിവസത്തേക്കും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നഡ നടിയും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വളർത്തുമകളുമായി റന്യ റാവുവിനെ റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ നടിയിൽനിന്ന് 12 കോടി രൂപയിൽ അധികം വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്.
രന്യ റാവു സ്വർണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയാണെന്നും ദുബായിയിൽ നിന്ന് ഒരു കിലോഗ്രാം സ്വർണം ബെംഗളൂരുവിൽ എത്തിക്കുന്നതിന് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ കമ്മീഷനായി വാങ്ങുന്നുണ്ടെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇന്റർനെറ്റ് കോൾ വഴി ദുബായി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ഗേറ്റ് എ-യിൽ നിന്ന് സ്വർണം സ്വീകരിക്കാനുള്ള അറിയിപ്പ് ലഭിച്ചു. ഇതേതുടർന്ന് വൈറ്റ് ഗൗൺ ധരിച്ച ഒരാൾ തനിക്ക് സ്വർണം നൽകുകയായിരുന്നുവെന്നാണ് രന്യ നൽകിയ മൊഴി.
ആദ്യഘട്ടത്തിൽ സ്വർണക്കടത്ത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജെൻസ് (ഡി.ആർ.ഐ) ആണ് രന്യയയുടെ കേസ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ സ്വർണക്കടത്തിന്റെ മറവിൽ നടക്കുന്ന ഹവാല ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇഡിയും, ഇവരുടെ ഇടപാടുകളെ കുറിച്ചും അറിയുന്നതിനായി സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: BENGALURU
SUMMARY: Bail plea of actress ranya rao rejected