ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) അനുമതി. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് ഡിആർഐക്ക് അനുമതി നൽകിയത്. നടിയുടെ ദുബായിലുള്ള സ്വർണ്ണ ബിസിനസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യൽ നടത്തണമെന്നും, ഏറെ ദുരൂഹതകൾ ചുരുളഴിക്കാൻ ഉണ്ടെന്നും അന്വേഷണ സംഘം കോടതിയെ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
നടിയുടെ കൂട്ടാളിയും തെലുങ്ക് നടനുമായ തരുൺ, ഹവാല ഇടപാടുകാരൻ സാഹിൽ സക്കറിയ ജെയിൻ എന്നിവരും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കള്ളക്കടത്ത് നടത്തിയ സ്വർണ്ണം ഹവാല രന്യ സാഹിൽ ജെയിനിന് വിറ്റതായി ഡിആർഐ കണ്ടെത്തിയിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ മാർച്ച് മൂന്നിനാണ് റന്യ റാവുവിനെ അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലവരുന്ന 14.2 കിലോഗ്രാം സ്വർണവുമായാണ് ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റുചെയ്തത്. തുടർന്ന് ബെംഗളൂരുവിലെ രന്യ റാവുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കോടി വരുന്ന സ്വർണവും 2.67 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു.
TAGS: BENGALURU | GOLD SMUGGLING
SUMMARY: DRI gets court nod to question ranya rao