കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
തടസ്സങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വ്യാഴാഴ്ച പരിശോധനകള്‍ നടത്തിയ ശേഷമാകും ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുക.
ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്. വ്യൂ പോയിന്റില്‍ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റന്‍ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു.
SUMMARY: Traffic obstruction at Thamarassery Pass removed; vehicles begin to pass