ന്യൂഡൽഹി∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യന്‍ സൈന്യത്തില്‍ പെട്ടു പോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണെന്നും ജയ്‌സ്വാള്‍ അറിയിച്ചു.
റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരുക്കേറ്റ മറ്റൊരു മലയാളി ജയിൻ മോസ്ക്കോയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹം സുഖപ്പെട്ട ഉടന്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
റഷ്യയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും സമാനമായി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു മോസ്ക്കോയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പ്പെട്ടാണു റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവര്‍ക്കു പുറമേ കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേർ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : UKRAINE | RUSSIAN ARMY
SUMMARY : 12 Indians who joined Russian mercenaries killed, 16 missing; Ministry of External Affairs confirms