മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് ബെനോഡ പോലീസിന്റെ നടപടി.
ഇന്നലെ രാത്രി എട്ട് മണിയോടെ നാഗ്‌പൂരിൽ ക്രിസ്‌മസ് പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ഇക്കാര്യം അന്വേഷിക്കാൻ എത്തിയവരെയും പോലീസ് അറസ്റ്റ് ചെയ്‌തു.
നിലവിൽ ബെനോഡ പോലീസ് സ്റ്റേഷനിലുള്ള ഇവരെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സിഎസ്‌ഐയുടെ പ്രതിനിധികൾ സ്റ്റേഷനിലെത്തി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതിയിൽ എത്താനാണ് പോലീസ് പറഞ്ഞത്. എഫ്‌ഐആറിന്റെ പകർപ്പും ഇവർക്ക് നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശത്ത് സുവിശേഷകനായി ജോലിചെയ്യുകയാണ് സുധീർ. തിരുവനന്തപുരം അമരവിള സ്വദേശിയാണ്. അറസ്റ്റിലായ ബാക്കി പത്തുപേരും മഹാരാഷ്‌ട്ര സ്വദേശികളാണ്. ഇവരുടെ അറസ്റ്റിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
സമാന രീതിയിൽ, ഒക്ടോബറിൽ മധ്യപ്രദേശിൽ മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‌വിനെയും ജൂലൈയിൽ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: 12 people including Malayali priest and wife arrested in Maharashtra on charges of religious conversion














