പാതിവഴിയില്‍ വിമാനയാത്ര ഉപേക്ഷിക്കേണ്ടിവന്ന മധുര സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തൃശ്ശൂർ സിറ്റി സെന്ററില്‍ പ്രവർത്തിച്ചുവരുന്ന എയർ ട്രാവല്‍സ് വഴിയാണ് ഇവർ 2011 ഓഗസ്റ്റ് 27-ന് ന്യൂയോർക്കിലേക്ക് യാത്രചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത്.
ചെന്നൈയില്‍ നിന്ന് ലണ്ടൻ എയർപോർട്ടില്‍ എത്തിയപ്പോള്‍ ന്യൂയോർക്ക് എയർപോർട്ടിലെ കൊടുങ്കാറ്റ് കാരണം വിമാനം റദ്ദാക്കിയെന്നും അമേരിക്കയിലെ വിദൂരസ്ഥലത്ത് എവിടെയെങ്കിലുമിറങ്ങിക്കൊള്ളാനും നിർദേശം ലഭിച്ചു. വീട്ടമ്മ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് മടങ്ങി. വിമാനം റദ്ദാക്കിയ വിവരം നേരത്തേ അറിഞ്ഞിട്ടും പ്രായമായ വീട്ടമ്മയെ ലണ്ടൻ വരെ അനാവശ്യമായി യാത്രയ്ക്ക് പ്രേരിപ്പിച്ചത് സേവനത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് കണ്‍സ്യൂമർ ഡിസ്‌പ്യൂട്ട്സ് റിഡ്രസല്‍ കമ്മിഷൻ ബെഞ്ച് കണ്ടെത്തി.
ഹർജിക്കാരി അനുഭവിച്ച മാനസികവസ്ഥയ്ക്കും ബുദ്ധിമുട്ടിനും നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും ടിക്കറ്റ് ചാർജായ 52,000 രൂപയും കോടതിച്ചെലവ് 10,000 രൂപയും ഹർജിക്കാരിക്ക് നല്‍കാൻ സി.ടി. ബാബു പ്രസിഡന്റും ആർ. റാംമോഹൻ, ശ്രീജ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്.
TAGS : FLIGHT | PASSANGER
SUMMARY : 2 lakh compensation for having to abandon the flight midway