ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ തലക്ക് വൻതുക ഇനാം പ്രഖ്യാപിക്കപ്പെട്ട ആറു പേരടക്കം 22 മാവോയിസ്റ്റുകൾ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നിരോധിത മാവോവാദി സംഘടനയുടെ ആന്ധ്രാപ്രദേശ്-ഒഡിഷ ബോർഡർ ഡിവിഷനുകീഴിലും തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നവരുമാണ് കീഴടങ്ങിയത്.
ഇവരില്‍ അയാതു പൂനം, പാണ്ടു കുഞ്ചം, കോസി ടാമോ, സോന കുഞ്ചം, ലിംഗേഷ് പഡം എന്നിവർക്ക് രണ്ടു ലക്ഷം രൂപ വീതം തലക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് ഇവർക്ക് ആനുകൂല്യം ലഭിക്കും. ഈ വർഷം ഇതുവരെയായി 107 മാവോവാദികൾ കീഴടങ്ങിയപ്പോൾ 82 പേരെ വെടിവെച്ചുകൊന്നിട്ടുണ്ട്. 143 പേർ പിടിയിലായി.
അതേസമയം വ്യാഴാഴ്ചയുണ്ടായ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സേന 30 മാവോവാദികളെ വധിച്ചിരുന്നു. ബിജാപുർ ജില്ലയിൽ 26 മാവോവാദികളെയാണ് വധിച്ചത്. കാങ്കറിൽ നാലു പേരെയും ബി.എസ്.എഫും സംസ്ഥാന പോലീസിലെ പ്രത്യേകസേനയും വെടിവെച്ചു കൊന്നു. ബിജാപൂരിൽ ഒരു പോലീസുകാരനും ഏറ്റുമുട്ടലില്‍ മരിച്ചു.
<BR>
TAGS : MAOISTS ARRESTED | CHATTISGARH
SUMMARY : 22 Maoists, including six with huge bounty on their heads, surrender in Chhattisgarh