ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലുവായിരുന്നു.
ഭരണ നിര്‍വഹണം, പൊതുജനസമ്പര്‍ക്കം, നയപരമായ ആശയ വിനിമയം, ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കായി ശിവകുമാര്‍ കനഗോലുവിന്റെ ഉപദേശം തേടിയേക്കും. 2028ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്റെ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങള്‍ മുന്നോട്ടു വച്ചത് കനഗോലുവാണ്.
പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടഡബിള്‍ ഗവേണന്‍സ് എന്ന ടീമിലെ അംഗമായാണ് കനഗോലു രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2014ല്‍ നരേന്ദ്ര മോദിക്കായുള്ള പ്രചാരണങ്ങളില്‍ സജീവമായിരുന്നു. പിന്നീട് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് ബ്രില്യന്റ് മൈന്‍ഡ് (എബിഎം) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചു. 2022 മേയിലായിരുന്നു കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിആര്‍എസ് ഭരണത്തിന് അന്ത്യം കുറിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ കനഗോലു പ്രധാന പങ്കുവഹിച്ചിരുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്ക് വേണ്ടിയും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ ‘നമുക്ക് നാമേ’ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കനഗോലു ആയിരുന്നു. 2021ല്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞു. ‘പേയ് സിഎം’ പോലുള്ള ശ്രദ്ധേയമായ പ്രചാരണങ്ങള്‍ ഇദ്ദേഹത്തിന്റെ ആശയമായിരുന്നു.
SUMMARY: Kanagolu DK’s chief advisor; also holds cabinet position
















