ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.
ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക സന്ദേശം എത്തുന്നത്. “സുഹൃത്തുക്കളേ, ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വലിയ മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ കർശനമായ പല നടപടികളും ഞങ്ങൾ സ്വീകരിച്ചത്. കുറ്റവാളികളെ ഇതിനകം തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കലാണ് സർക്കാരിന്റെ പ്രധാന ചുമതല. അതിനാലാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചത്” – പ്രധാനമന്ത്രി പറഞ്ഞു.
പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് വിഡിയോയിൽ യാതൊരു പരാമർശവും മോദി നടത്തിയിട്ടില്ല.
SUMMARY: Bill to prevent question paper leaks, severe punishment for culprits; PM on Facebook Live
















