ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു വിഭൂതിപുര എച്ച്.എ.എൽ. പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്. ഇരുവരും ദാവണഗെരെ സ്വദേശികളാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികൾ ഉണ്ട്. കുട്ടികൾ നിലവിൽ ദാവണഗെരെയിൽ മാതാവിന്റെ ബന്ധുക്കളുടെ വീട്ടിലായിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ ദമ്പതികൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാഘവേന്ദ്ര ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ദമ്പതികൾ തമ്മിൽ പതിവായി കുടുംബകാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാകാറുണ്ടായിരുന്നു. ശ്രുതി മൊബൈൽ ഫോണിൽ സാമൂഹികമാധ്യമങ്ങളിലെ ചെറുവീഡിയോകൾ കാണുന്നതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായും ചൊവ്വാഴ്ച രാത്രിയും സമാനമായ രീതിയിൽ വഴക്കുണ്ടായതായുമാണ് വിവരം.
വഴക്ക് രൂക്ഷമായതിനെ തുടർന്ന് രാഘവേന്ദ്ര ബിയർ കുപ്പി ഉപയോഗിച്ച് ശ്രുതിയെ ആക്രമിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ ശ്രുതിക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മരണം സംഭവിച്ചതായും തുടർന്ന് രാഘവേന്ദ്ര വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തതായുമാണ് റിപ്പോർട്ടുകൾ.
വിവരം ലഭിച്ചതിനെ തുടർന്ന് എച്ച്.എ.എൽ. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മാറ്റി. ബന്ധുക്കളിൽനിന്നും സമീപവാസികളിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
SUMMARY: Family feud: Husband kills wife, commits suicide in Bengaluru
















