തൃശൂര്‍: തൃശൂർ കാഞ്ഞാണിയിൽ അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ് സംഭവം. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സര്‍വതോഭദ്രത്തിന്റെ ആംബുലന്‍സാണ് സ്വകാര്യ ബസുകള്‍ മൂലം ദുരിതത്തിലായത്.
ഒരുവരി കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ഒഴിവായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും ഗൗനിക്കാതെ വഴി മുടക്കിയ സ്വകാര്യ ബസുകളെ ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. രണ്ട് ബസുകള്‍ ചേര്‍ന്ന് തെറ്റായ ദിശയില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയിലാണ് അന്തിക്കാട് പോലീസ് ബസുകള്‍ക്കെതിരെ കേസെടുത്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം അന്തിക്കാട് എസ്എച്ച്ഒ അജിത്ത് ആണ് സെന്റ്‌മേരീസ്, ശ്രീ മുരുക, അനന്തകൃഷ്ണ എന്നീ ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഈ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിനും ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുമുള്ള ശുപാര്‍ശ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൊടുത്തിട്ടുണ്ട്.
<br>
TAGS : CASE REGISTERED | AMBULANCE | THRISSUR NEWS
SUMMARY : Case filed against three private buses that blocked the way of an ambulance