ബെംഗളൂരു: മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) നടത്തുന്ന പരീക്ഷകളിൽ സുതാര്യത വരുത്താനാണ് തീരുമാനം. വരാനിരിക്കുന്ന പരീക്ഷകൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും വെബ്കാസ്റ്റിംഗും ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.എം. സി. സുധാകറിൻ്റെ അധ്യക്ഷതയിൽ 31-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് തീരുമാനങ്ങൾ. സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിന് 10 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിക്കും. എല്ലാ കെഇഎ പരീക്ഷകളിലും വിരലടയാള ശേഖരണത്തിനും ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയുന്നതിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.
20,000-ൽ താഴെ ഉദ്യോഗാർത്ഥികളുള്ള മത്സര പരീക്ഷകൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചു. കൂടാതെ ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന നീറ്റ് കൗൺസലിംഗ് പ്രക്രിയയ്ക്ക് ശേഷം സംസ്ഥാനത്ത് മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കൗൺസലിംഗ് ആരംഭിക്കാനും ബോർഡ് തീരുമാനിച്ചു.
TAGS: KARNATAKA | EXAMS
SUMMARY: Karnataka govt to implement AI, webcasting methods for competitive exams to ensure transparency