ബെംഗളൂരു: കൊലക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ജയിൽ ചട്ടങ്ങൾ ലംഘിച്ചതിന് പരപ്പ അഗ്രഹാര പോലീസ് സ്റ്റേഷനിലാണ് മൂന്ന് കേസുകളും രജിസ്റ്റർ ചെയ്‌തത്. ഇതിൽ രണ്ട് കേസുകളിലും ദർശനാണ് പ്രധാന പ്രതി. മൂന്ന് കേസുകളിൽ ആദ്യത്തേത് അന്വേഷിക്കുന്നതിനായി സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ജയിലിനുള്ളിൽ ഗുണ്ട നേതാക്കൾക്കൊപ്പം ഇരുന്ന് ദർശൻ കാപ്പി കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്‌ത ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ജയിലിനുള്ളിൽ എല്ലാവർക്കും ഒരുമിച്ച് ഇരിക്കുന്നതിനായി കസേരകൾ ഒരുക്കിയത് ആരാണ്, ആരാണ് കാപ്പി കുടിക്കുന്നതിനായി ഗ്ളാസ് നൽകിയത്, ജയിലിൽ നിരോധിത വസ്‌തുവായ സിഗരറ്റും മദ്യവും മാറ്റും എങ്ങനെ എത്തിയെന്നും അന്വേഷിക്കുമെന്ന് സാറ ഫാത്തിമ പറഞ്ഞു.
രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് ഹുളിമാവ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ കുമാരസ്വാമിയാണ്. ആരാണ് ഫോട്ടോ എടുത്തതെന്നും പ്രതികൾ ആർക്കാണ് വീഡിയോ കോൾ ചെയ്‌തതെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ജാമർ സംവിധാനം ഉണ്ടായിട്ടും എങ്ങനെ കണക്ഷൻ സാധ്യമായി എന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാവും. ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്‌റ്റേഷനിലെ എസിപി മഞ്ജുനാഥ് നെട്രിച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാമത്തെ കേസിൻ്റെ അന്വേഷണം നടത്തുന്നത്. കൃത്യവിലോപത്തിന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസാണ് അന്വേഷിക്കുക.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Three cases registered against darshan on vip treatment in jail